Blog Archive

Malayalam Blog Directory

http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs

Friday, 9 August 2013

അഞ്ചാം പനിക്ക്‌ ഹോമിയോ

അഞ്ചാം പനിക്ക്‌ ഹോമിയോ- ​

Dr.T.SUGATHAN B.H.M.S P.G.C.R

വേനല്‍ക്കാലം കുറേയധികം രോഗങ്ങളുമായി നമ്മുടെ മുന്നില്‍ കടന്നു വരുന്നു. മധ്യ വേനല്‍ അവധിക്കാലത്തിന്റെ കളിചിരികളിലേക്ക്‌ കടന്നു വരുന്ന വേനല്‍ക്കാല രോഗങ്ങളില്‍ ഏറ്റവും കൂടുതലായി കണ്ടു വരുന്നതും കുട്ടികളെ ബാധിക്കുന്നതുമായ അനവധി രോഗങ്ങളുണ്ട്‌. വൈറല്‍ ഫിവര്‍, ചൂടുകുരു, ചെങ്കണ്ണ്‌, മുണ്ടി നീര്‌, ചിക്കന്‍പോക്‌സ്‌, അഞ്ചാംപനി, അഥവാ മിസില്‍സ്‌ മുതലായവ. വേനല്‍ക്കാല രോഗങ്ങള്‍ പ്രധാനമായും ജലജന്യ രോഗങ്ങളും വായുജന്യരോഗങ്ങളുമാണ്‌. ഈ രോഗങ്ങള്‍ പെട്ടെന്നു പടര്‍ന്നു പിടിക്കുന്നതും വളരെ കുറഞ്ഞ സമയ ദൈര്‍ഘ്യത്തിനുള്ളില്‍ കൂടുതല്‍ ആള്‍ക്കാരെ രോഗബാധിതരാക്കാന്‍ കഴിയുന്നതുമാണ്‌. കൊച്ചുകുട്ടികളിലെ പകര്‍ച്ചവ്യാധി അഞ്ചാം പനി അഥവാ മീസില്‍സ്‌ കൊച്ചുകുട്ടികളില്‍ സാധാരണയായി കണ്ടു വരുന്ന ഒരു പകര്‍ച്ച വ്യാധിയാണ്‌. വേനല്‍ക്കാലത്താണ്‌ രോഗം കൂടുതലായി കണ്ടു വരുന്നത്‌. മണ്ണന്‍ എന്ന പേരില്‍ നാട്ടിന്‍ പുറങ്ങളില്‍ അറിയപ്പെടുന്ന മീസില്‍സ്‌, അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലാണ്‌ കണ്ടു വരുന്നത്‌. എന്നാല്‍ മുലകുടിക്കുന്ന ആറുമാസംവരെയുള്ള ശിശുക്കളില്‍ അമ്മയില്‍ നിന്നു ലഭിക്കുന്ന മുലപ്പാലിലുള്ള പ്രതിരോധശേഷി നിലനില്‍ക്കുന്നതിനാല്‍ അഞ്ചാം പനി ബാധിക്കാറില്ല. സാധാരണ കുട്ടികളെ ബാധിക്കുന്ന ഈ രോഗം പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതെതന്നെ ശമിക്കും. എന്നാല്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഗര്‍ഭിണികളിലും മുതിര്‍ന്നവരിലും ശരിയായ രോഗചികിത്സയുടെ അഭാവത്തിലും രോഗം മൂര്‍ച്ഛിച്ചു മാരകാവസ്ഥയിലെത്താം. കാരണങ്ങള്‍ പാരമിക്‌സോ വൈറസ്‌ വിഭാഗത്തില്‍പ്പെട്ട ആര്‍.എന്‍.എ വൈറസുകളാണ്‌ രോഗഹേതു. രോഗിയുടെ മൂക്കിലും വായിലും തൊണ്ടയിലും ഈ വൈറസുകള്‍ ധാരാളം ഉള്ളതുകൊണ്ട്‌ രോഗി സംസാരിക്കുമ്പോഴും തുമ്മുമ്പോഴും ധാരാളം വൈറസുകള്‍ പുറത്തേക്ക്‌ വമിച്ചുകൊണ്ടിരിക്കും. ഈ അണുക്കള്‍ രോഗിയുടെ ചുറ്റുമുള്ള വായുവില്‍ തങ്ങി നില്‍ക്കുകയും ഇവ ഉള്‍ക്കൊള്ളുന്ന വായു ശ്വസിക്കുന്നതുമൂലം രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക്‌ പ്രവേശിക്കുകയും രോഗബാധിതരാകുകയും ചെയ്യുന്നു. രോഗം പ്രകടമാക്കാനുള്ള കൊലദൈര്‍ഘ്യം അഞ്ചു മുതല്‍ 14 ദിവസമാണ്‌. ലക്ഷണങ്ങള്‍ രോഗലക്ഷണങ്ങള്‍ ജലദോഷം, ശക്തമായ പനി, ചുമ, കണ്ണു ചുമന്നു വെള്ളം വരിക, കണ്‍പോളകള്‍ക്കു വീക്കം, വെളിച്ചത്തില്‍ നോക്കാന്‍ പ്രയാസം, ശക്തമായ ക്ഷീണം, വിശപ്പില്ലായ്‌മ മുതലായവയാണ്‌. മൂന്നു മുതല്‍ നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഈ രോഗലക്ഷണങ്ങള്‍ക്കുശഷം വായ്‌ക്കുള്ളിലും ശരീരത്തിലും മണല്‍തരികള്‍ വാരിവിതറിയതുപോലുള്ള കുരുപ്പുകള്‍ കാണപ്പെടുന്നു. രോഗാരംഭത്തിന്റെ അഞ്ചാംനാള്‍ വായ്‌ക്കുള്ളിലെ അണപ്പല്ലുകളുടെ അവസാനം ശ്ലേഷ്‌മസ്‌തരത്തില്‍ കാണപ്പെടുന്ന ചെറിയ ചുവന്ന കുരുപ്പുകള്‍ രോഗനിര്‍ണയത്തിന്‌ പ്രധാനമാണ്‌. രോഗിക്കു ചെറിയതോതില്‍ തൊണ്ട വേദന അനുഭവപ്പെടുന്നു. ഇതേ കുരുപ്പുകള്‍ കണ്ണിലും മറ്റ്‌ ആന്തരാവയവ ശ്ലേഷ്‌മസ്‌തരങ്ങളിലും കാണപ്പെടുന്നു. ശരീരത്തിലുള്ള തിണര്‍പ്പുകള്‍ ആദ്യം നെറ്റിയിലും ചെവിയുടെ പുറകിലും തുടര്‍ന്നു മുഖം, കഴുത്ത്‌, നെഞ്ച്‌, കൈകാലുകള്‍, എന്നീ ക്രമത്തില്‍ കാണപ്പെടുന്നു. കൂടുതലായി മുഖം, നെഞ്ച്‌ ഭാഗങ്ങളില്‍ കാണപ്പെടുന്ന തിണര്‍പ്പുകള്‍ മൂന്ന്‌ ദവസം കൊണ്ടു മാറിപ്പോകുന്നു. ഹോമിയോ ഫലപ്രദം ശരിയായ രോഗനിര്‍ണയവും ശരിയായ ഔഷധപ്രയോഗവും കൊണ്ട്‌ യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഇല്ലാതെ വളരെ കുറഞ്ഞ ദിവസത്തെ ഹോമിയോപ്പതി ഔഷധ സേവയിലൂടെ രോഗം പൂര്‍ണമായി ചികിത്സിച്ചു മാറ്റാവുന്നതാണ്‌. പ്രധാനപ്പെട്ട ഹോമിയോ മരുന്നുകള്‍ ആന്റിടാര്‍ട്ട്‌(Antitart) ബെല്ലഡോണ(Belladonna), ബ്രയോണിയ(Bryonia), എപ്പിസ്‌മേല്‍(Apismel), ജെല്‍സീമിയം(Gelsimium), ഡ്രോസീറ(Drosera), യുഫറേഷിയ(Eupharasia), റൊസ്‌ടോക്‌സ്‌(Rhustox), പള്‍സാറ്റില(Pulsattilla), സള്‍ഫര്‍(sulphar), മുതലായവയാണ്‌. രോഗം വരാതിരിക്കാനായി ഹോമിയോ പ്രതിരോധ ഔഷധവും ഫലപ്രദമാണ്‌. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒരിക്കല്‍ ബാധിച്ചാല്‍ ജീവിതാന്ത്യം അതിന്റെ പ്രതിരോധശേഷി നിലനില്‍ക്കുന്നതിനാല്‍ മീസില്‍സ്‌ വീണ്ടും വരാറില്ല. രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ തന്നെ രോഗിയെ മറ്റുള്ളവരില്‍ നിന്നു മാറ്റി പാര്‍പ്പിക്കേണ്ടതാണ്‌. ശരീരത്തില്‍ കുരുപ്പുകള്‍ കണ്ടു കഴിഞ്ഞു മൂന്നു മുതല്‍ അഞ്ചു ദിവസം വരെ രോഗപ്പകര്‍ച്ചയ്‌ക്കു ഏറെ സാധ്യതയുള്ള സമയമാണ്‌. രോഗം ബാധിച്ച കുട്ടികളെ ചുരുങ്ങിയത്‌ രണ്ടാഴ്‌ചയെങ്കിലും സ്‌കൂളില്‍ വിടാതിരിക്കുക. മറ്റു കുട്ടികളോട്‌ കളിക്കാന്‍ വിടാതിരിക്കുക. മതിയായ വിശ്രമവും കട്ടികുറഞ്ഞ ആഹാരപദാര്‍ത്ഥങ്ങളും പച്ചക്കറികളും കഴിക്കുക, ധാരാളം വെള്ളം കുടിക്കുക. ഇവയൊക്കെ ആരോഗ്യരക്ഷയ്‌ക്കു അനിവാര്യമാണ്‌. രോഗി ഉപയോഗിച്ച മുറി അണു നാശിനി ഉപയോഗിച്ചു വൃത്തിയാക്കുക. രോഗി ഉപയോഗിച്ച പാത്രം, തുണികള്‍, മുതലായവ ചൂടുവെള്ളത്തില്‍ കഴുകി നല്ല വെയിലില്‍ ഉണക്കിയെടുക്കുക. രോഗം വന്നാല്‍ പുറത്തിറങ്ങി നടക്കുക, രോഗവിവരം മറ്റുള്ളവരില്‍ നിന്നു മറച്ചുവച്ചു സമൂഹത്തിലിറങ്ങി രോഗം മറ്റുള്ളവര്‍ക്ക്‌ പരത്തുകയല്ല വേണ്ടത്‌.മറിച്ചു അടിയന്തരമായി വൈദ്യസഹായം തേടുകയും രോഗം പകരുന്നതു തടയുകയുമാണ്‌ വേണ്ടത്‌.

No comments:

Post a Comment